യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മാധ്യസ്ഥൻ കെ എ പോൾ ആണോ എന്ന് കോടതിചോദിച്ചു. കെ എ പോൾ അല്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ചർച്ചകൾ നടന്നു വരികയാണെന്നും സോളി സിറ്റർ ജനറൽ സുപ്രിം കോടതിയിൽ വ്യക്തമാക്കി.
മധ്യസ്ഥൻ ആരെന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മധ്യസ്ഥനെ ദൗത്യത്തിനായി നിയോഗിച്ചതായാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. നിലവിൽ നിമിഷപ്രിയയുടെ ജീവന് ആശങ്കയില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. നിലവിൽ ആശങ്കയില്ലെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലും സുപ്രിംകോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. അടിയന്തര സാഹചര്യമുണ്ടായാൽ ആ ഘട്ടത്തിൽ ഹർജി പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.