വഴിക്കടവ്: കനത്ത മഴയിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി വ‍്യാപക നാശനഷ്ടം. അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ മണിമൂളിയിൽ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
പൂവത്തിപ്പൊയിൽ, രണ്ടാംപാടം, മൊടപൊയ്ക പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. കാരക്കോടൻപുഴ, കലക്കൻപുഴ, അത്തിത്തോട് എന്നിവ കരകവിഞ്ഞൊഴുകിയാണു വെള്ളപ്പൊക്കം ഉണ്ടായത്. പൂവത്തിപ്പൊയിൽ, രണ്ടാംപാടം പ്രദേശങ്ങളിൽ അത്തിത്തോടിനു ചേർന്നുള്ള അൻപതോളം വീടുകളിൽ വെള്ളംകയറി. ഏക്കർകണക്കിനു കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
പൂവത്തിപ്പൊയിലിൽ പുലിയോടൻ ജാഫറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പുളിയക്കോടൻ കരീമിന്റെ ഫാമിലെ 2,100ഓളം കോഴികൾ വെള്ളംകയറി ചത്തു. പൂവത്തിപ്പൊയിലിലെ കീടത്ത് അബ്ദുൽ ലത്തീഫിന്റെ ചിപ്സ് യൂണിറ്റിൽ വെള്ളം കയറി. ഇതേതുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കനത്ത മഴ ഉണ്ടായത്.
മരങ്ങൾ വീണും മറ്റും വീടുകൾക്ക് നാശം ഉണ്ടായിട്ടുണ്ട്. പൂവത്തിപ്പൊയിൽ ഡീസന്റ് കുന്ന് നഗറിലെ 20ഓളം വീടുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. മണിമൂളി രണ്ടാംപാടത്ത് രജനി ഇറത്തുപറമ്പിൽ, കദീജ പുത്തൻപീടിക, മുഹമ്മദ്, മൈമൂന പന്താർ, സുലോചന, പുത്തൻപറമ്പിൽ ജാഫർ, സജീർ ഉള്ളാട്ടിൽ, എൽസമ്മ വിത്തുവെട്ടിക്കൽ തുടങ്ങിയവരുടെ വീടുകളാണ് വെള്ളം കയറി നാശനഷ്ടം നേരിട്ടത്.