വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട്ടിലെ വീട് നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സണ്ണി ജോസഫ് രാഷ്ട്രീയ നിലപാടുകളും ആരോപണങ്ങളും വ്യക്തമാക്കിയത്.
വയനാട്ടിലെ ഫണ്ട് കളക്ഷനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പണം തരേണ്ടതില്ല. പൊതുഖജനാവും ശബരിമലയിലെ സ്വർണ്ണവും കട്ടവരെക്കുറിച്ച് ബേജാറായാൽ മതി” എന്ന് അദ്ദേഹം പരിഹസിച്ചു. വയനാട്ടിലെ വീട് പണി വേഗത്തിൽ പൂർത്തിയാക്കുമെന്നും ഗൃഹപ്രവേശത്തിന് മാധ്യമങ്ങളെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പിന് ശേഷം യുഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫ് പരാജയപ്പെടുമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താനോ വി.ഡി. സതീശനോ വനവാസത്തിന് പോകേണ്ടി വരില്ലെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ കത്തെഴുതിയെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇതൊരു ‘രണ്ടാം കാഫിർ സ്ക്രീൻഷോട്ട്’ ആണെന്നും കത്ത് നൽകിയെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. പരാജയഭീതി മൂലം സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കണ്ണൂർ മയ്യിലിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് നിഷ്ക്രിയത്വമാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയവും വയനാട് ഫണ്ട് ചർച്ചകളും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല തരംഗമുണ്ടാക്കിയെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിലയിരുത്തൽ. സിപിഎം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




