ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ബിഹാർ മുഖ്യമന്ത്രി പദം നിതീഷ് കുമാർ വൈകാതെ രാജിവയ്ക്കും. ഈ മാസം പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാർ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാർ. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി.
2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹമില്ല എന്നും എന്നാൽ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിർബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആർജെഡി വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു.




