സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കുകളാണിത്.
പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വർഷം മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് പൊതുജനങ്ങളും ആരോഗ്യവകുപ്പും.
മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്റ്റോ സ്പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. ശക്തമായ തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങളാണ്. പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാം.




