കല്ലും മണലും പൊന്നാകുന്ന വിദ്യ. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ചാലിയാർ പുഴയുടെ ഓരങ്ങളിൽ ഇത് ഒരു ജീവിതചര്യയാണ്. യന്ത്രങ്ങളുടെ ഇരമ്പലില്ല, ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ല. പ്രകൃതി കനിഞ്ഞു നൽകുന്ന തങ്കത്തിനായി ഇവിടെ മനുഷ്യപ്രയത്നം മാത്രം.
പുഴയിൽ ചെറിയ കുഴികൾ നിർമ്മിച്ചാണ് സ്വർണത്തിനായുള്ള തിരച്ചിൽ തുടങ്ങുന്നത്. കൈകൾ കൊണ്ട് മണ്ണുമാറ്റി അടിത്തട്ടിലെ മണൽ ശേഖരിക്കുന്നു. ഈ മണൽ നിക്ഷേപിക്കപ്പെടുന്നത് ‘മരവി’ എന്ന സവിശേഷമായ പാത്രത്തിലേക്കാണ്. ആനച്ചെവിയുടെ വലിപ്പമുള്ള, ഒറ്റത്തടിയിൽ തീർത്ത മരവി. വാകയുടെയോ മരുതിന്റെയോ തടിയിലാണ് ഈ പാത്രം നിർമ്മിക്കുന്നത്. പുഴയുടെ മടിത്തട്ടിൽ നിന്ന് കോരിയെടുക്കുന്ന മണൽ പിന്നീട് അരിക്കൽ പ്രക്രിയയിലേക്ക് കടക്കുന്നു.
മണിക്കൂറുകളോളം, ചിലപ്പോൾ ദിവസങ്ങളോളം നീളുന്ന പ്രയത്നമാണിത്. പുഴവെള്ളത്തിൽ മരവി കറക്കി മണൽ കഴുകിയെടുക്കുന്നു. ഒടുവിൽ മണൽത്തരികൾക്കിടയിൽ കനകത്തിളക്കം തെളിയുന്ന നിമിഷം. ഈ സ്വർണത്തരികളെ വേർതിരിച്ചെടുക്കാൻ രണ്ടു തുള്ളി മെർക്കുറി അഥവാ രസം ചേർക്കുന്നു. മണലിനിടയിലെ സ്വർണപ്പൊട്ടുകൾ രസത്തിലേക്ക് പറ്റിപ്പിടിക്കും. ഈ മിശ്രിതം ഒരു ചെറിയ തുണിക്കഷണത്തിൽ പൊതിഞ്ഞ് തീയിൽ കാണിച്ച് ചൂടാക്കുന്നു. രസം ഉരുകിത്തീരുന്നതോടെ അവശേഷിക്കുന്നത് തിളക്കമാർന്ന ശുദ്ധമായ തങ്കം. പുഴയൊഴുക്കിനൊപ്പം തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്ന ഈ മനുഷ്യർക്ക് ഇത് വെറുമൊരു തൊഴിലല്ല, തലമുറകളായി പകർന്നു കിട്ടിയ അതിജീവനത്തിന്റെ പാഠമാണ്. ഓരോ തരി സ്വർണ്ണത്തിലും അവരുടെ വിയർപ്പിന്റെയും ക്ഷമയുടെയും ഗന്ധമുണ്ട്. പ്രകൃതിയെ മുറിപ്പെടുത്താതെ, പുഴയുടെ ജൈവികത നിലനിർത്തിക്കൊണ്ടുള്ള ഈ പാരമ്പര്യ രീതി കാലമെത്ര കഴിഞ്ഞാലും വിസ്മയമായി തുടരുന്നു.




