കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ കോൺഗ്രസിൽ പോര് മുറുകുന്നു. വി.ഡി സതീശനായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തിയതോടെ മറുപടിയുമായി ഐ, എ ഗ്രൂപ്പുകൾ രംഗത്തെത്തി. ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിനിടെ പാർട്ടിയിലുണ്ടായ ഈ പരസ്യ തർക്കത്തിൽ മുസ്ലീം ലീഗും ആശങ്ക അറിയിച്ചിട്ടുണ്ട്.
90-ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന സ്വപ്നത്തിനിടെയാണ് കോൺഗ്രസിൽ അവകാശവാദങ്ങൾ തുടങ്ങിയത്. എറണാകുളത്ത് നിന്നുള്ള ആൾ മുഖ്യമന്ത്രിയാകണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവന വി.ഡി സതീശനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതോടെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഷിയാസിനെതിരെ തിരിഞ്ഞു. ഷിയാസിന്റെ പ്രസ്താവന പക്വതയില്ലാത്തതാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
ഷിയാസിന്റെ വെടിപൊട്ടിക്കലിന് തൊട്ടുപിന്നാലെ നേതാക്കൾ ഓരോരുത്തരായി പ്രതികരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് “കേരളത്തിലുള്ള ഒരാളാകും” എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം കലർന്ന മറുപടി. എന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ ആഗ്രഹത്തിൽ തെറ്റില്ലെന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി.
പരസ്യമായ പോരിനിടയിലും അണിയറയിൽ എംഎൽഎമാരുടെയും എഐസിസിയുടെയും പിന്തുണ ഉറപ്പാക്കാൻ ഗ്രൂപ്പ് മാനേജർമാർ ശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാൽ തനിക്ക് ആശങ്കയില്ലെന്നും നഷ്ടങ്ങൾ മുൻപേ പരിചയമുള്ളയാളാണ് താനെന്നുമാണ് വി.ഡി സതീശൻ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് ചർച്ചയ്ക്ക് വഴിവെക്കാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന ആത്മവിശ്വാസം പി.സി വിഷ്ണുനാഥും പങ്കുവെച്ചു.
കോൺഗ്രസിലെ ആഭ്യന്തര തർക്കം മുന്നണിയുടെ വിജയശോഭ കെടുത്തരുതെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. അധികാരത്തിലെത്തിയാൽ തർക്കമില്ലാതെയും കാലതാമസമില്ലാതെയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് ലീഗ് നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.




