പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രത്തിൽ നിന്ന് ഉണ്ടായത് എന്ത് സമ്മർദമാണെന്നന്നത് വ്യക്തമാക്കണം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെയാണ് പദ്ധതിയിൽ ഒപ്പുവച്ചത്. കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
സിപിഐയുടെ മന്ത്രിമാരെയും എൽഡിഎഫിലെ മന്ത്രിമാരെയും സിപിഐഎം കബളിപ്പിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു. തീയതിയും മറ്റ് കാര്യങ്ങളും കാണുമ്പോൾ തീർച്ചയായും ഗൂഢാലോചനയും ദുരൂഹതയും ഇതിന് പിന്നിലുണ്ടെന്ന് അദേഹം ആരോപിച്ചു. എന്തിനാണ് മന്ത്രിസഭ. സിപിഐ മന്ത്രിമാരും മറ്റ് മന്ത്രിമാരും രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് സതീശൻ പറഞ്ഞു.
രാഷ്ട്രീയ നിലപാടിൽ ഇപ്പോൾ മലക്കം മറിയാനുള്ള കാരണമാണ് അറിയേണ്ടത്. എന്തുകൊണ്ടാണ് പത്താം തീയതിയിലെ പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ മലക്കം മറിച്ചിലെന്ന് വി ഡി സതീശൻ ചോദിച്ചു. ഒരു കൂടിയലോചനകളും ഇല്ലാതെ ഒപ്പുവെച്ചു. ഇതിന് മറുപടി പറയണമെന്ന് അദേഹം ആവശ്യപ്പെട്ടു. ബിനോയ് വിശ്വം ചോദിച്ചതിന് മറുപടി പറയുന്നില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി പറയുന്നു. എന്തു പ്രതിസന്ധിയാണ് വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി ഉള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്ന് അദേഹം ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.




