കക്ഷികളുടെ നാടകീയതകള്‍ക്ക് ഒടുവില്‍ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി തന്നെ റദ്ദ് ചെയ്തു. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു.
ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ഒത്ത് തീര്‍പ്പായെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും രാഹുലിനെതിരെ പരാതിയില്ലെന്നും അറിയിച്ചിരുന്നു.
യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത് ഭര്‍തൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നാണ്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ രാഹുല്‍ കുറ്റക്കാരനാണന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് കോടതി പരിഗണിക്കുന്നതിനിടയില്‍ യുവതി മൊഴിമാറ്റി. തന്നെ രാഹുല്‍ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് പരാതി നല്‍കിയത് എന്നും യുവതി കോടതിയെ അറിയിച്ചു. ഭാര്യയുമായി മറ്റു പ്രശ്‌നങ്ങളില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നും രാഹുലും കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഇതിന് പിന്നാലെ കോടതി നിര്‍ദേശ പ്രകാരം നടത്തിയ കൗണ്‍സിലിങ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസ് റദ്ദ് ചെയ്തുള്ള ഹൈക്കോടതി ഉത്തരവ്. യുവതിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയ കേസാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് റദ്ദ് ചെയ്തത് എന്നതും ശ്രദ്ധേയം.