12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന മഹാകുംഭമേള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 25 സെക്ടറുകളായി തിരിച്ച് 4,000 ഹെക്ടറിലാകും മഹാകുംഭമേള നടക്കുക. 1,850 ഹെക്ടര്‍ പാര്‍ക്കിംഗ്, 450 കിലോമീറ്റര്‍ നടപ്പാതകള്‍, 67,000 തെരുവുവിളക്കുകള്‍, 150,000 ടോയ്‌ലറ്റുകള്‍, 25,000ലധികം പൊതു താമസ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
പതിനായിരത്തോളം സംഘടനകള്‍ കുഭമേളയുടെ ഭാഗമാകും. ആവശ്യമായതെല്ലാം തീര്‍ത്ഥാടനം സുഗമമാക്കാന്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവതുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പരിഗണന നല്‍കും. കുംഭമേള മികച്ചതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. നവംബര്‍ 30നകം ഹനുമാന്‍ ക്ഷേത്ര ഇടനാഴി, അക്ഷയ് വത് പാടല്‍പുരി, സരസ്വതി കുപ്പാര്‍, ഭരദ്വാജ് ആശ്രമം തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ നടക്കുന്ന ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കുഭം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ച് വിവിധസ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറഞ്ഞു. കുംഭമേള തുറന്നിടുന്നത് ഉത്തര്‍പ്രദേശിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമാണ്. ഇതിനായി ആപ്ലിക്കേഷന്‍ വികസിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.