ഉത്തര്‍പ്രദേശ് ഗാസിയാബാദ് മൂന്നു കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികള്‍ക്ക് കൊറിയന്‍ സംസ്കാരത്തോട് അമിത താത്പര്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ ഉപയോഗിച്ച ഫോണ്‍ പിതാവ് വിറ്റതോ ടെ കുട്ടികള്‍ അസ്വസ്ഥരായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികള്‍ക്ക് കൊറിയന്‍ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ച മൂന്നു കുരുന്നുകളുടെ ആത്മഹത്യയായിരുന്നു ഗാസിയാബാദിലേത്. സംഭവത്തിന് പിന്നാലെ രാജ്യം ഒന്നടങ്കം ആത്മഹത്യയുടെ പിന്നിലെ കാരണം തേടി. തുടക്കത്തില്‍ ഗെയിം കളിക്കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ വിലക്കിയതില്‍ മനംനൊന്ത് ആയിരുന്നു ആത്മഹത്യ എന്നായിരുന്നു വിവരം. ഗെയിമിലെ ടാസ്കിന്റെ ഭാഗമായാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിന്നീട് പരന്ന വിവരം. ഒടുവില്‍ കുട്ടികളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക് എത്തിയത്. കടക്കെണിയിലായ പിതാവ് വൈദ്യുതി ബില്ല് അടയ്ക്കാനായി കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ വിറ്റു. ഇതോടെ കൊറിയന്‍ ഡ്രാമാസ് കാണാന്‍ കഴിയാത്തതില്‍ കുട്ടികള്‍ അസ്വസ്ഥരായിരുന്നു. കൊറിയന്‍ സംസ്കാരത്തോട് വല്ലാത്തൊരു അഭിനിവേശം ആയിരുന്നു കുട്ടികള്‍ക്ക്. മരിയ, അലിസ, സിന്‍ഡി എന്നീ പേരുകളില്‍ മൂന്ന് കുട്ടികള്‍ക്കും കൊറിയന്‍ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
ഉടന്‍ വിവാഹം കഴിപ്പിക്കുമെന്ന പിതാവിന്റെ ഭീഷണിയില്‍ കുട്ടികള്‍ പറഞ്ഞത് ഇന്ത്യക്കാരെ താത്പര്യം ഇല്ലെന്ന വിചിത്ര മറുപടിയായിരുന്നു. സ്വന്തം കുടുംബത്തേക്കാള്‍ കൊറിയന്‍ സംസ്കാരത്തെ ഇഷ്ടപ്പെടുന്നുവെന്നും കുട്ടികള്‍ ആത്മഹത്യ കുറുപ്പില്‍ രേഖപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. പെണ്‍കുട്ടികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്കൂളില്‍ പോയിരുന്നില്ല. കടബാധ്യത മൂലം കുട്ടികളെ വീണ്ടും സ്കൂളില്‍ അയയ്ക്കാന്‍ പിതാവ് ഒരിക്കലും മെനക്കെട്ടിരുന്നില്ല. ആത്മഹത്യ കുറുപ്പിന്റെ വിവരങ്ങള്‍ പുറത്തു വരുമ്പോഴും ഈ കാരണങ്ങളാണോ കുട്ടികള്‍ ജീവന് ഒടുക്കിയതിലേക്ക് വഴി വച്ചതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.




