പാലക്കാട്: കാശിയിൽ പാതി കൽപ്പാത്തിയിൽ ഇന്ന് മുതൽ രഥോത്സവത്തിന് തുടക്കമായി. രഥോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കഴിഞ്ഞതോടെ കൽപ്പാത്തി ഗ്രാമവീഥികളും പാലക്കാട് നഗരവും അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാണ്. ഞായറാഴ്ച തുടങ്ങിയ രഥോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സംഗീതോത്സവം വ്യാഴാഴ്ച സമാപിച്ചു. ഇന്നാണ് കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായുള്ള ഒന്നാം തേര്. ശനിയാഴ്ച രണ്ടാം തേരും. ഞായറാഴ്ച മൂന്നാം തേര് ദിനത്തിലാണ് ചരിത്ര പ്രസിദ്ധമായ ദേവരഥസംഗമം നടക്കുക.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ മൂന്ന് രഥങ്ങളാണ് ഇന്ന് അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക. ആദ്യം വിശ്വനാഥ സ്വാമി, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ രഥങ്ങളാണ് അഗ്രഹാര വീഥികളിൽ പ്രയാണം നടത്തുക. 15നാണ് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം നടക്കുക. കാഴ്ചക്കാരും കച്ചവടക്കാരും തുടങ്ങി ആയിരങ്ങളാണ് നിലവിൽ കൽപ്പാത്തിയിൽ തമ്പടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനവും കൽപ്പാത്തിയിൽ സജ്ജമാണ്. രഥോത്സവ നാളുകളിൽ ഗ്രാമവീഥികളിലൂടെയുള്ള രഥപ്രയാണം സുഗമമാക്കുന്നതിനായി റോഡിന്റെ നിരപ്പു വ്യത്യാസവും പരിഹരിച്ചിട്ടുണ്ട്.




