കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കായി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിൽ നാളത്തെ മന്ത്രിസഭായോഗം നിർണ്ണായകമാകും. പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകാൻ പോകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ നാളെ മന്ത്രിസഭയിൽ അവതരിപ്പിക്കും. പദ്ധതിയുടെ അന്തിമ തീരുമാനം ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കെഎസ്ആർടിസിയ്ക്ക് വൻ തിരിച്ചടിയുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പദ്ധതി നടപ്പിലാക്കി വെറും മൂന്ന് മാസത്തിനുള്ളിൽ 112 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി എം.ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ ഭീമമായ നഷ്ടക്കണക്കാണ് നാളെ മന്ത്രിസഭായോഗത്തിന് മുൻപാകെ അവതരിപ്പിക്കുക. മന്ത്രിസഭയുടെ പൂർണ്ണ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതിയിൽ അന്തിമ തീരുമാനമുണ്ടാവുക.
നിലവിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ സഹായമായി നൽകുന്നുണ്ട്. ഇതിനുപുറമെയാണ് ടിക്കറ്റ് വരുമാനത്തിൽ വരുന്ന ഈ വലിയ തുക കൂടി സർക്കാർ വഹിക്കേണ്ടി വരിക. ജൂൺ 15-നകം പുതിയ സ്കീമും ഫിനാൻഷ്യൽ റോഡ് മാപ്പും തയ്യാറാക്കേണ്ടതുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് അധിക സാമ്പത്തിക സഹായം ഉറപ്പുനൽകിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. സാമ്പത്തിക ബാധ്യത വലുതായതിനാൽ തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ വിവേചനബുദ്ധിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.




