തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം.
മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. പി.വി അന്‍വറിന്റെ വീട്, സ്ഥാപനങ്ങള്‍, ഡ്രൈവര്‍, പാര്‍ട്ട്ണര്‍മാര്‍, കെ.എഫ്.സി ഉദ്യോഗസ്ഥരുടെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. പരിശോധന. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് 2015ല്‍ കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും 7.50 കോടി രൂപവായ്പ നല്‍കിയിരുന്നു. മാലാംകുളം കണ്‍ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഉടമ എന്ന പേരിലാണ് സിയാദിന് ലോണ്‍ നല്‍കിയത്. ഈ വായ്പക്ക് ഈട് വെച്ച വസ്തുതന്നെ പണയം വെച്ച് പിവിആർ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ പേരില്‍ പി.വി അന്‍വറിന് 5 കോടി രൂപയും അനുവദിച്ചിരുന്നു.
കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ടെക്‌നിക്കല്‍ ഓഫീസര്‍ പി.മുനീര്‍ അഹമ്മദ്, പി.വി അന്‍വര്‍, പി.വി അന്‍വറിന്റെ ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെ നേരത്തേ അന്വേഷണം ഉണ്ടായിരുന്നു. പി.വി അന്‍വറിന്റെ പാര്‍ക്കിലും പരിശോധന നടക്കുന്നുണ്ട്. മഞ്ചേരിയിലെ സില്‍സില പാര്‍ക്കില്‍ ആണ് പരിശോധന. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രനാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാളെ ഇഡി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.
ഏഴ് മണിയോടെയാണ് പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി സംഘമെത്തിയത്. വീടിനു മുന്നിലും പരിസരത്തും തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും നിലയുറപ്പിച്ചിട്ടുണ്ട്. അന്‍വറിന്റെ വീടിന് അകത്തുള്ള നാമനിര്‍ദ്ദേശ പത്രിക എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യത്തെ തുടർന്ന് രണ്ട് പേരെ അകത്ത് കയറ്റി വിടുകയും ഇഡി ചെയ്തു.




