ന്യൂഡൽഹി: ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനുമാണ് നോട്ടീസ് അയച്ചത്.
ജിമ്മുകളും ഫിറ്റ്‌നെസ് സെന്ററുകളുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗനിർദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ കൈമാറണം എന്നാണ് നിർദേശം. ജിമ്മുകൾക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി നിരവധി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ വ്യക്തമാക്കി. പരിശോധനകൾ കർശനമാക്കണം എന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു ജിം കേന്ദ്രീകരിച്ച് 50ഓളം സ്ത്രീകളെ മതപരിവർത്തനത്തിനും ലൈംഗിക ആവശ്യങ്ങൾക്കും ഉപയോഗിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നീക്കം.




