തൃശ്ശൂർ: ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നുമാണ് നാശനഷ്ടമുണ്ടായത്. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ പരിസരത്തുണ്ടായ മിന്നൽ ചുഴലിയിൽ നിന്നും വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അത്ഭുത രക്ഷപ്പെടൽ
രാവിലെ എട്ടേമുക്കാലോടെയാണ് പ്രദേശത്ത് വൻ കാറ്റും മിന്നൽ ചുഴലിയും വീശിയടിച്ചത്. ഒൻപത് മണിക്ക് ക്ലാസ് ആരംഭിക്കാനിരിക്കെ, കുട്ടികൾ ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലുമായി സ്കൂളിലേക്ക് എത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന നാല് വലിയ തേക്കുമരങ്ങളും സ്കൂൾ മുറ്റത്തെ ഒരു മാവും കാറ്റിൽ വേരോടെ കടപുഴകി വീണു.
അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഓട്ടോ ഡ്രൈവർമാരും അധ്യാപകരും ചേർന്ന് കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണതും കുട്ടികൾക്ക് നേരെ അപകടമുണ്ടാകുന്നത് തടഞ്ഞു. എൽ.കെ.ജി സ്കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പൂർണ്ണമായും ഇളകിമാറിയിട്ടുണ്ട്.
വാഹനങ്ങൾ തകർന്നു, ഗതാഗതം തടസ്സപ്പെട്ടു
മരങ്ങൾ വീണ് സ്കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും പൂർണ്ണമായും തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. വലിയ മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി എത്തി ഏറെ പരിശ്രമിച്ചാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. ഇതിനുശേഷമാണ് പ്രദേശത്തെ ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനായത്. വില്ലടം മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.




