ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം. ഭക്തർക്ക് കേരളീയ സദ്യ നൽകും. പപ്പടവും പായസവുമടക്കം സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്. അതിൽ നല്ല ഭക്ഷണം നൽകണം. നാളെയോ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. അജണ്ട വെച്ചുള്ള ആദ്യ ഔദ്യോഗിക യോഗം നടന്നു. ശബരിമലയിലെ കാര്യങ്ങൾ അവലോകനം ചെയ്തു.
പൊലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്തും 10 ലക്ഷം രൂപ അഡ്വാൻസ് നൽകി. മാസ്റ്റർ പ്ലാൻ സമയബന്ധിതമായി തീർക്കാൻ ശ്രമിക്കും. ഡിസംബർ 18ന് ബോർഡ് അവലോകന യോഗം ചേരും.
ബോർഡിൻ്റെ മുൻഗണന അറിയിക്കും. അടുത്ത വർഷത്തെ ശബരിമല സീസൺ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഡിസംബർ 26 ന് ഫുൾ മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചേരും. ഒരു വർഷത്തിനുള്ളിൽ മാസ്റ്റർ പ്ലാനിലെ എന്ത് വികസനം പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് വിലയിരുത്തും. മണ്ഡലകാലം അടുത്തവർഷം കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കം ആരംഭിച്ചു.
ജീവനക്കാർക്കെതിരായ നടപടി ഒന്നും ചർച്ചയായിട്ടില്ല. പ്രസിഡൻ്റ് കണ്ടതിനുശേഷം മാത്രമേ ഇനി അജണ്ടകൾ ചർച്ചയ്ക്ക് എടുക്കുകയുള്ളൂ. ശബരിമല തീർത്ഥാടക തിരക്ക് നിയന്ത്രണ വിധേയമാണ്. എല്ലാവിധ ക്രമീകരണങ്ങളും തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും കെ ജയകുമാർ വ്യക്തമാക്കി.




