തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലേർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും.
കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതിനാൽ തന്നെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലാണ്. ഇത് പടിഞ്ഞാറ് -വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്പെടാനാണ് സാധ്യത. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്.
അതേസമയം, തമിഴ്‌നാട്ടിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോയമ്പത്തൂർ, തെങ്കാശി, അടക്കം 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. ശക്തമായ മഴയിൽ തമിഴ്‌നാട്ടിൽ വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തു.




