കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാം എന്ന് അറിയിച്ചത്.
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ നിർത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയർത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു. കേരളത്തിൽ BLO ആത്മഹത്യ ചെയ്തസംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും.
അതേസമയം,വിവാദങ്ങൾക്കിടെ എസ് ഐ ആർ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു ഖേൽക്കർ. ഭരണഘടന ഉത്തരവാദിത്തമാണ് BLO മാർ ചെയ്യുന്നത്. BLO മാർക്ക് ടാർഗറ്റ് ഉണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലുടെ ഉത്തരവാദിത്വം പൂർത്തികരിക്കണം. മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ താനും തന്റെ ഓഫീസും പകലോ രാത്രിയോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
97 ശതമാനത്തിൽ കൂടുതൽ ഫോം വിതരണം ചെയ്തു കഴിഞ്ഞു. ഇനി ഫോം തിരികെ ശേഖരിക്കുന്ന നടപടിയാണ്. ബൂത്ത് തലത്തിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഇന്നുമുതൽ യോഗം ചേർന്ന് ഈ നടപടികൾ പൂർത്തിയാക്കണമെന്നും സിഇഒ അഭ്യർത്ഥിച്ചു.




