തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം തടവും 2,55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. ജഡ്ജ് ജയ പ്രഭുവാണ് വിധി പ്രസ്താവിച്ചത്. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40) യെയാണ് കോടതി ശിക്ഷിച്ചത്.
കേസിൻ്റെ വിചാരണ വേളയിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതിക്ക് അധിക തടവ് അനുഭവിക്കേണ്ടി വരും. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദാസ് പി.കെ, ജി.എ.എസ്.ഐ അരുൺ കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. എസ്.എച്ച്.ഒ ദാസ് പി.കെ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ് കെ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി.




