പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രതികള്‍ യാതൊരു കൂസലുമില്ലാതെയാണ് കോടതി വിധി കേട്ടത്.
ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് ഇതര ജാതിയില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കോടതി കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ നിര്‍ണായകമായത് ഹരിതയുടെ മൊഴിയാണ്. കേസില്‍ ഇതുവരെയും പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കല്‍ മാത്രമാണ് ജാമ്യാപേക്ഷ നല്‍കിയത്. കോടതി അത് തളളുകയും ചെയ്തു. അതിന് ശേഷം ഇതുവരെയും പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
2020 ക്രിസ്മസ് ദിനത്തിലായിരുന്നു 27 കാരനായ ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ഇരുവരുടേയും വിവാഹം ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായി. എന്നാല്‍ ഇത് നടന്നില്ല. സ്‌റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ 90 ദിവസത്തിനുളളില്‍ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 88 ാം ദിവസമാണ് അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.