ദില്ലി: ദില്ലിയിൽ റെഡ് ഫോർട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിൽ എന്നയാളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്. ഇയാളിൽ നിന്നാണ് കൂട്ടാളികളായ ഉമർ, ഡോ. മുസമ്മിൽ എന്നിവരിലേക്ക് അന്വേഷണം എത്തുന്നത്. ഇവർക്ക് ലഭിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കളാണ് എന്ന വിവരമാണ് ഇപ്പോൾ പൊലീസും ഏജൻസിയും വ്യക്തമാക്കുന്നത്. ദില്ലി സ്ഫോടന കേസ് എൻഐഎക്ക് കൈമാറിയെങ്കിലും ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് ഇപ്പോഴും അന്വേഷിക്കുന്നത് ഹരിയാന പൊലീസാണ്. ജമ്മു കശ്മീർ പൊലീസും അന്വേഷണത്തിന്റെ ഭാഗമായുണ്ട്. ദില്ലി നഗരത്തിലെ സ്ഫോടനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്രയും സ്ഫോടക വസ്തുക്കൾ ഭീകരർ എത്തിച്ചത് എന്നാണ് പൊലീസിന് അന്വേഷണത്തിനിടെ ലഭിച്ച വിവരം. ആകെ 2900 കിലോ സ്ഫോടക വസ്തുക്കൾ മാത്രമാണ് ഇവരുടെ ഒളിത്താവളങ്ങളിൽ നിന്നും കണ്ടെടുത്തത്. 300 കിലോ സ്ഫോടക വസ്തുക്കൾ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.




