ന്യൂഡൽഹി: ഡൽഹിയിലെ ബസുകളിൽ കർട്ടനുകൾ സ്ഥാപിക്കുന്നതും അനധികൃത ഫിലിം, സൺഫിലിം എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ച് ഡൽഹി സർക്കാർ. ബസുകളിലെ പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എല്ലായ്പ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും ഗതാഗത വകുപ്പ് നിർദേശം നൽകി.
ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെയാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ.
ബസിന്റെ ജനലുകളിൽ കർട്ടനുകൾ ഉണ്ടായിരുന്നതിനാൽ പുറത്തുനിന്നുള്ള കാഴ്ച തടസ്സപ്പെട്ടിരുന്നു. 2012ലെ നിർഭയ കേസിന് ശേഷം നിയമപ്രകാരം നിർബന്ധമാക്കിയ സുരക്ഷാ സംവിധാനങ്ങളിൽ ഒന്നായ സി.സി.ടി.വി പ്രവർത്തനക്ഷമമായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് നാലിന് രാത്രിയായിരുന്നു സംഭവം. ഗ്രേറ്റർ നോയിഡയിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയെ കുറ്റകൃത്യത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. 40 കിലോമീറ്ററിലധികം അകലെയാണ് പെൺകുട്ടിയെ ഉപേക്ഷിച്ചത്.
പുതിയ നിർദേശങ്ങൾ ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന ബസുകൾക്കും ബാധകമാണ്.
സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചാൽ മാത്രം പോരെന്നും അവ എല്ലായ്പ്പോഴും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ബസ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിൽ പാനിക് ബട്ടണുകൾ ക്രമീകരിക്കണം.
ഓരോ ബസിലും പ്രവർത്തനക്ഷമമായ ഫയർ എക്സ്റ്റിംഗ്വിഷറും ഫസ്റ്റ് എയ്ഡ് കിറ്റും നിർബന്ധമായും ഉണ്ടായിരിക്കണം.
കൂടാതെ, രാത്രിയിലോ ബസ് ഉപയോഗിക്കാത്ത സമയത്തോ അംഗീകൃതവും സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ മാത്രമേ ബസുകൾ പാർക്ക് ചെയ്യാവൂ എന്നും ഗതാഗത വകുപ്പ് നിർദേശിച്ചു.
സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ബസുകളിൽ നിർബന്ധമാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ പേരിന് മാത്രമല്ല, യഥാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടികളിലൂടെ ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്.




