കോഴിക്കോട്: പൂർത്തീകരിച്ച റോഡ് നിർമ്മാണ പ്രവൃത്തികളുടെ ബില്ല് പാസ്സാക്കി നൽകുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയെ ആണ് വിജിലൻസ് സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് കയ്യോടെ പിടികൂടിയത്.
പി.ഡബ്ല്യു.ഡി കോൺട്രാക്ട് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ റോഡ് വർക്കുകളുടെ കരാർ എടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ ഇദ്ദേഹം പൂർത്തിയാക്കിയ ജോലികളുടെ ബില്ലുകൾ അസിസ്റ്റന്റ് എൻജിനീയർ മെഷർമെന്റ് പൂർത്തിയാക്കുകയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്ത ശേഷം തുടർനടപടികൾക്കായി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ രണ്ട് ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓവർസിയർ നവീൻ രവിയുടെ പക്കൽ എത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പണം ലഭിക്കാതായതോടെ പരാതിക്കാരൻ സുഹൃത്തിനൊപ്പം ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കി. ഈ സമയത്താണ് ബില്ല് പെട്ടെന്ന് ശരിയാക്കി നൽകാമെന്ന് ഉറപ്പുനൽകി നവീൻ രവി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന കരാറുകാരൻ വിവരം ഉടൻ തന്നെ കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി പരാതിക്കാരൻ പണം കൈമാറുന്നതിനിടെ ഒളിച്ചിരുന്ന വിജിലൻസ് സംഘം നവീൻ രവിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.




