രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടിലും കേന്ദ്ര സർക്കാരിനെതിരെ അന്ത്യശാസനവുമായി എസ്.എഫ്.ഐ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അഥവാ എൻ.ടി.എ പിരിച്ചുവിടണമെന്നും എസ്.എഫ്.ഐ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം മന്ത്രി രാജിവെച്ചില്ലെങ്കിൽ ഈ മാസം 19-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വൻ പ്രക്ഷോഭ മാർച്ച് സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി.
നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന ‘നാഷണൽ ടോർച്ചറിങ് ഏജൻസി’യായി മാറിയിരിക്കുകയാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ കുറ്റപ്പെടുത്തി. രാജ്യവ്യാപകമായി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച 753 എസ്.എഫ്.ഐ പ്രവർത്തകരെയാണ് പോലീസ് ഇതുവരെ ക്രൂരമായി അറസ്റ്റ് ചെയ്തത്. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് കേന്ദ്ര നീക്കം.
മറ്റന്നാൾ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന് പുറമെ കേന്ദ്ര നിലപാടുകൾക്കെതിരെ അഞ്ച് ലക്ഷം വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരിക്കാനും എസ്.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഒപ്പ് ശേഖരണത്തിനായി തയാറാക്കിയ വെബ്‌സൈറ്റ് ബി.ജെ.പി ഹാക്ക് ചെയ്യാൻ ശ്രമിച്ചതായും നേതാക്കൾ ആരോപിച്ചു. നീറ്റ്, സി.ബി.എസ്.ഇ ക്രമക്കേടുകളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ഉടൻ തന്നെ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. വടക്കേ ഇന്ത്യയിൽ തുടരുന്ന ബുൾഡോസർ രാജിനെതിരെയും ശക്തമായ പ്രക്ഷോഭം തുടരും.
നീറ്റ് പരീക്ഷയിലെ അഴിമതിയും ക്രമക്കേടും മൂലം രാജ്യത്ത് ആറിലധികം വിദ്യാർത്ഥികളാണ് മാനസിക പീഡനം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഇത് ആത്മഹത്യയല്ല, മറിച്ച് കേന്ദ്ര സർക്കാരും എൻ.ടി.എയും ചേര്‍ന്ന് നടത്തിയ കൊലപാതകങ്ങളാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി തുറന്നടിച്ചു. കഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയാറാകണം.
കേന്ദ്രത്തിനെതിരായ ഈ സമരത്തെ അടിച്ചമർത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ശ്രമിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കർണാടകത്തിലും തെലങ്കാനയിലും സമരത്തിന് അനുമതി നിഷേധിച്ച കോൺഗ്രസ് സർക്കാർ വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് തടയുന്നത്. കേരളത്തിൽ മാത്രം 16 എസ്.എഫ്.ഐ പ്രവർത്തകരെയാണ് ഈ സമരത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്രത്തിനെതിരെയുള്ള സമരത്തെ കോൺഗ്രസ് എന്തിനാണ് ഭയപ്പെടുന്നത്? പരീക്ഷാ ക്രമക്കേടിനെതിരെ തെരുവിൽ പോരാടാൻ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐക്ക് താല്പര്യമില്ലാത്തതിനാലാണ് എസ്.എഫ്.ഐ ഒറ്റയ്ക്ക് ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ആദർശ് എം. സജി വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി പത്തു ദിവസത്തെ സമയമാണ് വിദ്യാർത്ഥി സംഘടന നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ക്യാമ്പസുകളെ ഇളക്കിമറിച്ചുകൊണ്ടുള്ള ശക്തമായ പോരാട്ടങ്ങളിലേക്ക് നീങ്ങാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.




