പാലക്കാട്: സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധവുമായി ബന്ധപ്പെട്ട് കൊലയാളികള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങള്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്. എത്രയോ വര്‍ഷം മുന്‍പ് പാര്‍ട്ടി വിട്ടവരാണ്. ആര്‍ എസ് എസാണ് ഇവര്‍ക്ക് സഹായം നല്‍കി വന്നത്. പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയില്‍ പങ്കെടുത്തവരാണ് ഇവര്‍. പിന്നെങ്ങിനെയാണ് ഇവര്‍ സിപിഎം പ്രവര്‍ത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവര്‍ വന്നത്. അവിടെ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.
ഞായറാഴ്ച രാത്രി 9.30ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്നും സി.പി.എമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുന്‍പ് ഷാജഹാനും അനീഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു. ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനാകണമെന്ന് പറഞ്ഞപ്പോള്‍ അനീഷ് എതിര്‍ത്തു. തനിക്ക് ദേശാഭിമാനിയും മനോരമയും ഒന്നാണെന്ന് അനീഷ് പറഞ്ഞു. ഒരു പാര്‍ട്ടി അംഗം ദേശാഭിമാനി ഇടണ്ടേയെന്ന് ഷാജഹാന്‍ ചോദിച്ചിട്ടും അനീഷ് തയ്യാറായില്ല. തുടര്‍ന്നുണ്ടായ തര്‍ക്കം ഉന്തിലും തള്ളിലും അവസാനിക്കുകയായിരുന്നു. ഇത് പിന്നീട് വൈരാഗ്യത്തിന് കാരണമായെന്നും സുരേഷ് പറഞ്ഞു. ഇതിന് ശേഷം അനീഷും മറ്റൊരാളും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഷാജഹാന്‍ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഷാജഹാന് പണി കൊടുക്കുമെന്ന് അനീഷ് വെല്ലുവിളിച്ചതായും സുരേഷ് പറഞ്ഞു